തിരിച്ചറിവുകൾ

        *******

        ഹരിലാൽ ഡെൽഹി

      


  നിക്കറിയാം....
അത് അങ്ങനേ വരൂ...
അവസാന സൗഹൃദവും പടിയിറങ്ങും....
വിരഹത്തിന്റെ സ്നിഗ്ദ കൂട്ടുകൾ ചലിച്ചെഴുതിയ 'ആർട്ടിഫിഷ്യൽ' നൊമ്പരഭാവങ്ങൾ മുഖത്ത് വിരിയിച്ച് കഥകളി കാട്ടി,
പൂക്കാത്ത പ്രണയത്തിന്റ അവസാനം  പറഞ്ഞ്   നീയും  മടങ്ങും....
"നിനക്ക് നല്ലതേ വരൂ...."
തേങ്ങാക്കൊല.... ഹ ഹ ഹ 
വീണ്ടും ഞാനെന്റെ ഏകാന്ത സന്ധ്യകളുടെ മണൽപ്പരപ്പിലേക്ക് ചുവടുവയ്ക്കും....
അവിടെ ഞാൻ മാനത്തോട്ട് നോക്കി മലർന്ന് കിടക്കും....
കണ്ണ് നിറഞ്ഞ് തുളുമ്പാതെ നിൽക്കുന്നതു കൊണ്ട്... നക്ഷത്രക്കുഞ്ഞുങ്ങൾ പടർന്ന് ഞാനറിയാതെ എന്റെ ചുറ്റും പ്രകാശ വലയം തീർക്കും....
വീണ്ടും ഞാൻ ഒറ്റയാവലിന്റെ മധുരം നുകരും........

      ഇനി തീരാവ്യഥകളും
തോളത്തെടുത്ത് ഞാനെന്റെ വീടിന്റെ
ഉമ്മറപ്പടിയിലേക്കുള്ള ചെമ്മൺപാതയിലേക്ക് നടക്കട്ടെ...
ഒന്നര ഫർലോങ്ങ് നടന്നാൽ വീടെത്തും....
വേണ്ട ചുറ്റിക്കറങ്ങി 4 ഫർലോങ്ങ് നടക്കാം.... 

വെറുതെ...

      ഇരുൾ കനത്തു തുടങ്ങുന്നു....
ഗ്രാമവഴിയിലെ പാട്ടുകാരായ ചീവീടുകൾ പാടിത്തുടങ്ങുന്നു....
പിഴയ്ക്കാത്ത താളവുമായി തവളക്കുട്ടന്മാരും....
ഇവറ്റകൾക്ക് ഈ ഈ ശോക രസമൊന്ന് മാറ്റിപ്പിടിച്ചൂടെ....

     ദലമർമ്മരങ്ങളിൽ ഗതകാല സ്മൃതികളുടെ വിഹ്വലതകൾ വടക്കൻ കാറ്റേറ്റു തലതല്ലുന്നു...
ചെമ്മൺപാതയുടെ വലതു കുത്തുകല്ലിറങ്ങി പാടവരമ്പിന്റെ വിജനതയിലേക്ക്....

     ഉരുട്ട് വീണ്ടും കനത്ത തുടങ്ങി....
ചാലുവരമ്പിൽക്കൂടി രണ്ട് നടവച്ചതും പുറകിൽ നിന്നും കാലൻ പട്ടിയുടെ നീട്ടിയുള്ള ഓലിയിടൽ....
വിഷം കുടിച്ചു  മരിച്ച ചെമ്പന്റെയും
വെളത്തിൽ മുങ്ങി മരിച്ച സേതുവിന്റെയും...,
നാട്ടിൽ പരന്ന നിറം പിടിച്ച മറ്റു ചാവുകഥകളുടേയും ഭാണ്ഡക്കെട്ട് മനസ്സിൽ തുറന്നുകഴിഞ്ഞിരുന്നു....

   "പണ്ടാരം നായ്ക്ക് മോങ്ങാൻ കണ്ട നേരം''

ഭീതി കനംതൂങ്ങിയ ഇരുളിൽ ആത്മഗതത്തിനൊപ്പം കാലുകളുടെ വേഗവും കൂടിയിരിക്കുന്നു....
ദൂരെ മിന്നിക്കത്തുന്ന വിളക്കിന്റെ മഞ്ഞതിരിനാളം വീട്ടിലേക്കുള്ള ദൂരം കുറച്ചു കൊണ്ടേയിരിക്കുന്നുവെന്നു തോന്നിച്ചു.....

പാടവരമ്പ് പകുതി പിന്നിടുമ്പോൾ നിനച്ചിരിക്കാതെ പെയ്ത മഴ ആത്മാവിൽ പെയ്ത പോലെ...
കൈകൾ ഇരുവശങ്ങളിലേക്കും വിടർത്തി ആവോളം മഴത്തുള്ളികളെ നൊന്തുരുകി വരണ്ടു വിണ്ട മനസ്സിന്റെ ഉള്ളറകളിലേക്ക് നിറച്ച്
 നീട്ടിയൊന്ന് കൂവി.... പൂ ഹോയ്യ്....

ദേ വരുന്നു നാലു ദിക്കിൽ നിന്നും മറു കൂവലുകൾ.... ഇവനൊന്നും ഉറക്കവുമില്ലേ ദേവ്യേ...

വലിയ ചാലുവരമ്പ് ചാടിക്കടന്ന് വീടിനു മുന്നിലുള്ള ഇടവഴിയിലേക്ക് തത്തിപ്പിടിച്ചു കയറി....
തിരിഞ്ഞു നോക്കിയതും കുറ്റാക്കൂരിരുട്ടു പോലെ പരന്ന കിടക്കുന്ന വയൽ പിന്നിൽ കണ്ട് അത്ഭുതം തോന്നീ...

"ഞാൻ തന്നെയോ... അതും ഈ നട്ടപ്പാതിരായ്ക്ക് കണ്ടത്തിൽക്കൂടെ വട്ട് അല്ലാണ്ടെന്ത്"

മുറ്റത്തേയ്ക്ക് കയറി കിണറ്റിൽ നിന്നും രണ്ട് തൊട്ടി വെള്ളം കോരിതല വഴി ഒഴിച്ചു.... ആഹാ....
കാലിലെ ചളിയൊക്കെ കഴുകി മാറ്റി....

"ആരാ അത്.... "

"ഞാനാ അമ്മച്ചീ..."

"ഒരു തോർത്തിങ്ങ് തായോ "

"നീ മഴ നനഞ്ഞോ..."

"പിന്നല്ലാണ്ട്..."

"നല്ലപോലെ തോർത്ത്... പനിയാക്കണ്ട....."

"ആ... "

"കഞ്ഞിയെടുക്കട്ടെ... "

"എടുക്കോ..."


ദേഹം തോർത്തി വന്നപ്പോഴേക്കും
നല്ല ചൂടുള്ള കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും കാന്താരിയും പിടിപയറ് തോരനും മേശയിൽ നിരന്നു.

"അമ്മച്ചി കഴിച്ചില്ലേ ഇതുവരെ.... "
"നീ വന്നിട്ട് കഴിക്കാമെന്നു വച്ചു "

കണ്ണു നിറഞ്ഞു പോയി...

"എന്നെ നോക്കിയിരിക്കല്ലേന്ന് പറഞ്ഞിട്ടില്ലേ.... സമയെത്രയായി..."

"അതു തന്നെയാ ഞാനും ചോദിക്കണേ സമയെത്രയായീന്ന് "

ഒന്നും മിണ്ടാതെ ഞാൻ കഞ്ഞി കുടിച്ചു കൊണ്ടിരുന്നു.

" സമയം ചോദിച്ചപ്പോൾ നീയെന്തിനാടാ മോങ്ങണത്..."

"ആര്... ഞാനോ പിന്നേയ്....
കാന്താരി കടിച്ചാൽ പിന്നെ കണ്ണീന്ന് വെള്ളം വരില്ലേ... ശ്ശെടാ "

"ആ ഇല്ലേൽ... ഇല്ല.... പിന്നേയ് കാന്താരിയേ..... 
ആ പെട്ടന്ന് കഴിച്ച് കിടന്നുറങ്ങ് നാളെ പോവാനുള്ളതല്ലേ ന്റെ മോന് "

"ങേ... എവ്ടെ... "

"തെണ്ടാനേയ്..."

"ഈ വളിച്ച തമാശ ഒന്നു നിർത്ത്വോ "

"എടാ ആമ്പിള്ളാരായാലേ... ഈ "പ്രായത്തിൽ മൂക്കുമുട്ടെ തിന്നണം...എല്ലുമുറിയെ പണിയണം... പോരാഞ്ഞിട്ട് കാത്തിരിക്കാൻ ഒരു പെണ്ണ് വേണം വീട്ടില്... എവിടെ... ആരോട് പറയാൻ
അതൊക്കെ നിന്റെയപ്പൻ...."

"അമ്മച്ചീ.... 12 മണിയാകുന്നു.... ഒന്നു നിർത്ത്വോ ഫിലോസഫിയും പഴമ്പുരാണവും "

"ഓ ഞാൻ നിർത്തി... "

"കുഞ്ഞ് പോയി കിടന്നാട്ടെ..."

കൈ കഴുകി മുറിയിലേക്ക് വരുമ്പോഴും അമ്മച്ചി എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരുന്നു....

അമ്മച്ചി പറഞ്ഞത് ശരിയാണ് എന്ന് തോന്നീ....
പണ്ടൊക്കെ അങ്ങനായിരുന്നു....

എല്ലുമുറിയെ പണിയും പല്ലുമുറിയെ തീറ്റയും...
കാലം മാറിയപ്പോൾ പല്ലുമുറിയ തീറ്റ മാത്രമായി മിക്കവർക്കും...

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഏറ്റക്കുറച്ചിലുകളേക്കാൾ എത്രയോ വലുതാണ് ഓരോ അമ്മ മാനസ്സങ്ങളും...
എന്തും പറയാനും സാന്ത്വനം പകരാനും എത്ര വൈദഗ്ദ്ധ്യമാണ് ഓരോ അമ്മമാർക്കും...
ഒരിക്കൽ പോലും തിരിച്ചറിയാതെ പോകുന്ന അമ്മയിടങ്ങൾ.....

ഒരിക്കൽ ഭർത്താവിനു വേണ്ടിയും പിന്നീട് മക്കൾക്ക് വേണ്ടിയുമുള്ള അവരുടെ കാത്തിരുപ്പുകൾക്ക് രാവിന്റെ അവസാന യാമങ്ങൾ വരെ നീളമുണ്ടാവും.....

ന്നിട്ടും...

കാലത്തിന്റെ മാറ്റങ്ങളെ കുറ്റം പറയാതെ ഓരോ അമ്മ ഹൃദയങ്ങളിലേക്കും നമ്മൾ മക്കൾക്ക് ഇറങ്ങിച്ചെല്ലാനാവണം.
അവരുടെ ഒപ്പം ഒന്ന് കൂടി നോക്ക്...

 കഥകളും, തമാശകളും.... അങ്ങനെ എന്തൊക്കെ....നമ്മുടെ ലോകം തന്നെയവർ മാറ്റിമറിക്കും...

വെറുതെ അമ്മയ്ക്ക് മുന്നിൽ മസ്സില് പിടിച്ച് നിന്നിട്ട് കാര്യമില്ല ചെങ്ങായീ.....

ലോകത്തിൽ  നമ്മെ നമ്മളായി അറിയുന്ന ഏറ്റവും നല്ല ഒരേ ഒരു സുഹൃത്ത് അമ്മയായിരിക്കും ഉറപ്പ്...

ന്താ സംശയമുണ്ടോ....

എങ്കിൽ ഇന്നു മുതൽ ചുമ്മാ പിറകെ കൂടിക്കോ....
''അതൊരു ജിന്നാണ് ഭായ്.... മുയുത്ത ജിന്ന് "

കാത്തിരിക്കാൻ വീട്ടിൽ ഒരാളുണ്ട്
എങ്കിൽ എല്ലാവർക്കും വീടണയാൻ
ആർത്തിയാവും... അത് സ്നേഹമുള്ള അമ്മയാണ് എങ്കിൽ... 
Am i right












Comments

Popular posts from this blog